Job 27

1ഇയ്യോബ് തന്റെ സുഭാഷിതം തുടൎന്നു ചൊല്ലിയതെന്തെന്നാൽ:

2എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ,
എനിക്കു മനോവ്യസനം വരുത്തിയ സൎവ്വശക്തനാണ -
3എന്റെ പ്രാണൻ മുഴുവനും എന്നിലും
ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ -
4എന്റെ അധരം നീതികേടു സംസാരിക്കയില്ല;
എന്റെ നാവു വ്യാജം ഉച്ചരിക്കയുമില്ല.
5നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കയില്ല;
മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല.
6എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു;
എന്റെ ഹൃദയം എന്റെ നാളുകളിൽ ഒന്നിനെയും ആക്ഷേപിക്കുന്നില്ല.
7എന്റെ ശത്രു ദുഷ്ടനെപ്പോലെയും
എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.
8ദൈവം വഷളനെ ഛേദിച്ചു അവന്റെ പ്രാണനെ എടുത്തുകളഞ്ഞാൽ
അവന്നു എന്തു പ്രത്യാശ ശേഷിപ്പുള്ളു?
9അവന്നു കഷ്ടത വരുമ്പോൾ
ദൈവം അവന്റെ നിലവിളി കേൾക്കുമോ?
10അവൻ സൎവ്വശക്തനിൽ ആനന്ദിക്കുമോ?
എല്ലാകാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?
11ദൈവത്തിന്റെ കയ്യെക്കുറിച്ചു ഞാൻ നിങ്ങളെ ഉപദേശിക്കും;
സൎവ്വശക്തന്റെ ആന്തരം ഞാൻ മറെച്ചുവെക്കയില്ല.
12നിങ്ങൾ എല്ലാവരും അതു കണ്ടിരിക്കുന്നു;
നിങ്ങൾ വ്യൎത്ഥബുദ്ധികളായിരിക്കുന്നതെന്തു?
13ഇതു ദുൎജ്ജനത്തിന്നു ദൈവത്തിന്റെ പക്കലുള്ള ഓഹരിയും
നിഷ്ഠൂരന്മാർ സൎവ്വശക്തങ്കൽനിന്നു പ്രാപിക്കുന്ന അവകാശവും തന്നേ.
14അവന്റെ മക്കൾ പെരുകിയാൽ അതു വാളിന്നായിട്ടത്രേ;
അവന്റെ സന്തതി അപ്പം തിന്നു തൃപ്തരാകയില്ല.
15അവന്നു ശേഷിച്ചവർ മഹാമാരിയാൽ കുഴിയിൽ ആകും;
അവന്റെ വിധവമാർ വിലപിക്കയുമില്ല.
16അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും
മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും
17അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അതു ഉടുക്കും;
കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും.
18ചെലന്തിയെപ്പോലെ അവൻ വീടുപണിയുന്നു;
കാവല്ക്കാരൻ മാടം കെട്ടുന്നതുപോലെ തന്നേ.
19അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്കയില്ല;
അവൻ കണ്ണു തുറക്കുന്നു; ഇല്ലാതെയാകുന്നു.
20വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു;
രാത്രിയിൽ കൊടുങ്കാറ്റു അവനെ കവൎന്നു കൊണ്ടുപോകുന്നു.
21കിഴക്കൻ കാറ്റു അവനെ പിടിച്ചിട്ടു അവൻ പൊയ്പോകുന്നു;
അവന്റെ സ്ഥലത്തുനിന്നു അതു അവനെ പാറ്റിക്കളയുന്നു.
22ദൈവം ആദരിയാതെ അവനെ എയ്യുന്നു;
തൃക്കയ്യിൽനിന്നു ചാടിപ്പോകുവാൻ അവൻ നോക്കുന്നു.
23മനുഷ്യർ അവന്റെ നേരെ കൈകൊട്ടും:
അവന്റെ സ്ഥലത്തുനിന്നു അവനെ വിരട്ടി പുറത്താക്കും.
Copyright information for Mal1910